Tuesday, November 29, 2011

മുല്ലപ്പെരിയാര്‍..ചരിത്രവും സത്യവും..!

മുല്ലപ്പെരിയാര്‍ വിഷയം രണ്ടു ദേശങ്ങള്‍ തമ്മിലുള്ള വൈകാരിക പ്രശ്നത്തിലേക്ക് വഴി തുറക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍, അതിലുപരി മുപ്പതിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം കുരുതി കൊടുക്കാന്‍ ഒരുങ്ങുന്ന തമിഴ്നാടിന്റെ നെറികെട്ട വാശിക്കെതിരെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ ഞാനും പ്രതിക്ഷേധിക്കുന്നു മുല്ലപ്പെരിയാരിന്റെ ചരിത്രവും സത്യവും അറിയേണ്ടത് ഓരോരുത്തരുടെയും കടമ തന്നെ ആണ്..വിക്കിപീഡിയ യിലെ ലേഖനം ചില ചെറിയ മാറ്റങ്ങളോടെ ഇവിടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നു .താല്പര്യമുള്ളവര്‍ക്ക് വായിക്കാം ..

മുല്ലപ്പെരിയാറിന്റെ ചരിത്രം ഇങ്ങനെ തുടങ്ങുന്നു ..

കേരളത്തിലെഇടുക്കി ജില്ലയിൽ, പെരിയാർ നദിക്ക് കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മദുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. 1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്.

ചരിത്ര പശ്ചാത്തലം

1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈ എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മദുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയഅയിത്തീർന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)

ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.

മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിര്ദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ല പഴയ പദ്ധതികളും പഠനവിധേയമഅക്കിയശെഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.


പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടൂത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും .

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം.

നിർമ്മാണം

1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി . പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.

മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണടത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടിഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.

വിവാദം

തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നുവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1979-ൽ പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങൾ ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.

കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തസ്സംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.

അണക്കെട്ടിന്റെ അവസ്ഥ

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്

2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്തങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.


കടപ്പാട് : വിക്കിപീഡിയ

2 comments:

  1. കുറച്ചു സംശയങ്ങള്‍ ചോദിച്ചോട്ടെ
    1. ഈ അണക്കെട്ട് നില്‍കുന്നത് കേരളത്തിലോ താമിഴ്നാടിലോ ?
    2. വെള്ളം തമിഴ്നാടിലേക്ക് ഒഴുകുകയാണെങ്കില്‍ മലയാളികള്‍ എന്തിനു പേടിക്കണം ? ഡാം പൊട്ടിയാല്‍ തമിഴന്മാരല്ലേ ഒലിച്ചു പോകൂ ? നമ്മള്‍ എന്തിനു പേടിക്കണം?

    ReplyDelete
  2. 1.കേരളത്തിലെ ഇടുക്കി ജില്ലയിൽ,പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത് എന്നാണ് എന്റെ അറിവ്.

    2.വെള്ളം തമിഴ്നാട്ടിലേക്ക് ഇപ്പോള്‍ ഒഴുകുന്നില്ല.അണ കെട്ടി തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് .ഈ അണയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് .അതുകൊണ്ട് തന്നെ ഈ അണ പൊട്ടിയാല്‍ വെള്ളം താഴേക്ക്‌ പതിക്കും.ഈ അണയുടെ താഴെ കേരളത്തിന്റെ ഭൂപ്രദേശങ്ങള്‍ ആണ് .അതുകൊണ്ട് തന്നെ അണ പൊട്ടിയാല്‍ വെള്ളം കേരളത്തിലേക്ക് ആണ് ഒഴുകുക ..അപ്പോള്‍ നഷ്ടം സംഭവിക്കുന്നത്‌ കേരളത്തിന്‌ തന്നെയല്ലേ ..?

    ReplyDelete

many many thanks for ur message....